തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി
സി.പി.എം.-സി.പി.ഐ. തര്‍ക്കം മുറുകുന്നതിനിടെ,
വിഷയം അനുനയത്തിലൂടെ പരിഹരിക്കാന്‍ സി.പി.എം. മധ്യസ്ഥശ്രമങ്ങള്‍
ആരംഭിച്ചു. സി.പി.ഐ.യുടെ ശക്തമായ അവകാശവാദത്തെ തുടര്‍ന്ന് പ്രതിപക്ഷ ഉപനേതൃസ്ഥാനം
അവര്‍ക്ക് തന്നെ വിട്ടുകൊടുക്കാനാണ് ധാരണയാകുന്നത്. ചൊവ്വാഴ്ച എം.എന്‍.
സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി എല്‍.ഡി.എഫ്.
കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നടത്തുന്ന കൂടിക്കാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ
രൂപമായേക്കും. പ്രതിപക്ഷ ഉപനേതാവ് ആരായിരിക്കണമെന്ന കാര്യത്തില്‍
സി.പി.ഐ.യ്ക്കുള്ളിലാണ് ഇനി അന്തിമ തീരുമാനം ഉണ്ടാകേണ്ടത്.
നിലവില്‍ സി.പി.ഐ.യുടെ നിയമസഭാരേഖാ കക്ഷി നേതാവ് കൂടിയായ കെ.
രാജനാണ് ഈ പദവിയിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. നിയമസഭയിലെ
പരിചയസമ്പത്തും സഭയ്ക്കുള്ളിലെ മികച്ച പ്രകടനവും രാജന് അനുകൂല ഘടകങ്ങളായി പാര്‍ട്ടിയിലെ
ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, പ്രതിപക്ഷ ഉപനേതാവിന്റെ കസേരയില്‍ കണ്ണുവെച്ച് മുന്‍ കൃഷിമന്ത്രി പി.
പ്രസാദും സജീവമായി രംഗത്തുണ്ട്. സഭയിലും പുറത്തും പാര്‍ട്ടിയുടെ ശബ്ദമായി മാറാന്‍
തനിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് പ്രസാദ് താല്പര്യം
പ്രകടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന നേതൃത്വത്തിലും മുന്നണി ഭരണസമിതിയിലും
സ്വാധീനമുള്ള നേതാവെന്ന നിലയില്‍ പ്രസാദിന്റെ അവകാശവാദത്തെ പാടെ തള്ളിക്കളയാന്‍
സി.പി.ഐ.യ്ക്ക് സാധിക്കില്ല.
അതുകൊണ്ട് തന്നെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്
തൊട്ടടുത്തിരിക്കുന്നത് ആരെന്നറിയാന്‍ കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരും. ഇവര്‍ക്ക്
പുറമെ മറ്റ് മുതിര്‍ന്ന നേതാക്കളും പദവിക്കായി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. മുന്‍
ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും രംഗത്തുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുന്‍
മന്ത്രിമാരെന്ന പ്രതിച്ഛായയും ഭരണപരിചയവും ഉയര്‍ത്തിക്കാട്ടിയാണ് അനിൽ രംഗത്തുള്ളത്.
നേതാക്കള്‍ക്കിടയിലെ ഈ ആഗ്രഹങ്ങള്‍ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വലിയ
വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സംസ്ഥാന നേതൃയോഗമാകും ഇക്കാര്യത്തില്‍ തീരുമാനം
എടുക്കുക. നിയമസഭാ കക്ഷി നേതാവായതിനാല്‍ കെ രാജനാണ് ആ പദവിയില്‍ സ്വാഭാവികമായി
എത്തേണ്ടത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തില്‍
സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടായിരിക്കും ഏറ്റവും നിര്‍ണായകമാകുക.
പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയ്ക്ക് ഇടനല്‍കാതെ എല്ലാവരെയും സമവായത്തിലെത്തിച്ച്
യോഗ്യനായ ഒരാളെ പ്രഖ്യാപിക്കാനാണ് ബിനോയ് വിശ്വത്തിന്റെ നീക്കം. അതുകൊണ്ടുതന്നെ
അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് മുതിര്‍ന്ന നേതാക്കളുടെ യോഗവും
വിളിച്ചുചേര്‍ക്കും. പ്രതിപക്ഷനേതാവ്,
ഉപനേതാവ് പദവികള്‍ സി.പി.എം. തന്നെ വഹിക്കുന്നതാണ് എല്‍.ഡി.എഫിലെ കീഴ്
വഴക്കമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ്
പിണറായി വിജയനും ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ കീഴ് വഴക്കങ്ങള്‍ മാറ്റിയെഴുതാനുള്ളതാണെന്ന നിലപാടില്‍
സി.പി.ഐ. ഉറച്ചുനിന്നതോടെയാണ് സി.പി.എമ്മിന് വഴങ്ങേണ്ടി വന്നത്. മുന്നണിയിലെ
രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ തങ്ങളുടെ അവകാശം വിട്ടുനല്‍കില്ലെന്ന്
സി.പി.ഐ. വ്യക്തമാക്കുകയായിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള
ഇരുപാര്‍ട്ടികളുടെയും തര്‍ക്കം കാരണം എല്‍.ഡി.എഫ്. യോഗം പോലും ചേരാന്‍ സാധിക്കാത്ത
അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ ഓഹരി വിപണന
വിവാദമടക്കമുള്ള വിഷയങ്ങളില്‍ യു.ഡി.എഫ്. സര്‍ക്കാരിനെതിരെ സംയുക്തമായി
പ്രതിഷേധിക്കാന്‍ എല്‍.ഡി.എഫിന് സാധിക്കാതെ പോയതും ഈ ഭിന്നത കാരണമാണെന്ന്
വിലയിരുത്തപ്പെടുന്നു. മുന്നണിയിലെ അസ്വാരസ്യങ്ങള്‍ യു.ഡി.എഫിന് ആയുധമാകുന്നു എന്ന
ചിന്തയാണ് സി.പി.എമ്മിനെ പെട്ടെന്ന് അനുനയ നീക്കത്തിന് പ്രേരിപ്പിച്ചത്.
കീഴ് വഴക്കങ്ങള്‍ പറഞ്ഞ് തങ്ങളുടെ ന്യായമായ അവകാശങ്ങളില്‍
നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി
ബിനോയ് വിശ്വം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. എല്ലാ പ്രധാന സ്ഥാനങ്ങളും ഒരു
പാര്‍ട്ടി തന്നെ കൈയടക്കി വെക്കുന്ന രീതി മാറണമെന്നാണ് സി.പി.ഐ.യുടെ നിലപാട്. എല്‍.ഡി.എഫിനെ
ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ പങ്കുവെക്കല്‍
അനിവാര്യമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ചൊവ്വാഴ്ച എം.എന്‍. സ്മാരകത്തില്‍
നടക്കുന്ന സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം സി.പി.ഐ.യുടെ
ഔദ്യോഗിക യോഗങ്ങള്‍ ചേരും. നിയമസഭാരേഖാ കക്ഷി യോഗത്തിലും തുടര്‍ന്ന് ചേരുന്ന
സംസ്ഥാന എക്സിക്യൂട്ടീവിലും ഉപനേതാവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
സഭയില്‍ പ്രതിപക്ഷത്തെ നയിക്കുന്നതില്‍ കെ. രാജന്റെ പരിചയസമ്പത്ത് തുണയ്ക്കുമെന്ന
പൊതുവിലയിരുത്തല്‍ നിലനില്‍ക്കെ തന്നെ പ്രസാദിന്റെയും അനിലിന്റെയും താത്പര്യങ്ങളും
പരിഗണിക്കേണ്ടി വരും.
വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ പ്രതിപക്ഷ
ഉപനേതാവിനെ പ്രഖ്യാപിച്ച് സഭയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് എല്‍.ഡി.എഫ്.
ലക്ഷ്യമിടുന്നത്. കെ. രാജന് തന്നെയാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ മേല്‍ക്കൈ പ്രവചിക്കുന്നതെങ്കിലും
ബിനോയ് വിശ്വം എടുക്കുന്ന രാഷ്ട്രീയ തീരുമാനവും സി.പി.ഐ.യിലെ ആഭ്യന്തര സമവായങ്ങളും
അടിസ്ഥാനമാക്കിയാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
