മെല്‍ബണ്‍: ഇന്തോനേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി
നരേന്ദ്ര മോദി മൂന്ന് വിദേശ രാജ്യങ്ങളിലെ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി
ഓസ്ട്രേലിയയിലെ മെല്‍ബണിലെത്തി. ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹം മെല്‍ബണിൽ വിമാനമിറങ്ങിയത്. ഓസ്ട്രേലിയന്‍
പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ പ്രതിനിധീകരിച്ച് രാജ്യത്തെ ഉന്നത മന്ത്രിമാരും
ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ
സന്ദര്‍ശനത്തോടനുബന്ധിച്ച് മെല്‍ബണില്‍ ഇന്ത്യന്‍ വംശജരുടെ വന്‍ സ്വീകരണ
പരിപാടിയാണ് ഒരുങ്ങുന്നത്. മാര്‍വല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന 'മെല്‍ബണ്‍ മീറ്റ്‌സ് മോദി'
(Melbourne Meets Modi) ഉച്ചകോടിയില്‍ മുപ്പതിനായിരത്തോളം പ്രവാസി
ഇന്ത്യക്കാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയില്‍ ഉഭയകക്ഷി
ബന്ധം കൂടുതല്‍ ശക്തമാക്കുന്ന നിരവധി സുപ്രധാന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ
ശേഷമാണ് മോദി ഓസ്ട്രേലിയയിലെത്തിയത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി
മോദി മെല്‍ബണില്‍ വെച്ച് വാര്‍ഷിക ലീഡേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയും
ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ ഒരിക്കലും ഇത്രത്തോളം നിര്‍ണ്ണായകമായിട്ടില്ലെന്ന്
സന്ദര്‍ശനത്തിന് മുന്നോടിയായി അല്‍ബനീസ് വ്യക്തമാക്കിയിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍
തന്ത്രപ്രധാന സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ,
നിക്ഷേപം, പ്രവാസി ഇന്ത്യക്കാരുമായുള്ള ബന്ധം
എന്നിവയാണ് ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുക. മൂന്ന്
രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ നേതാക്കളുമായി
പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും
ചെയ്യും. ഓസ്ട്രേലിയയിലെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം, തന്റെ വിദേശ പര്യടനത്തിന്റെ അവസാന ഘട്ടമായി നരേന്ദ്ര മോദി ന്യൂസിലാന്‍ഡിലേക്ക്
തിരിക്കും. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍
പ്രധാനമന്ത്രി നടത്തുന്ന ആദ്യ ന്യൂസിലാന്‍ഡ് സന്ദര്‍ശനം കൂടിയാകും ഇത്.
