ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ വലിയൊരു നാടകീയ നീക്കത്തിന് വഴിതുറന്ന് എ.ജെ.യു.പി (AJUP) സ്ഥാപക നേതാവ് ഹുമയൂണ്‍ കബീര്‍ രംഗത്ത് വന്നിരിക്കുകയാണ്. പാര്‍ട്ടിയുമായി പിണങ്ങിപ്പിരിയുകയും മമത ബാനര്‍ജി സര്‍ക്കാരിനെതിരെ അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കബീര്‍ ഈ അപ്രതീക്ഷിത വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുന്നത്. മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്ക് സംസ്ഥാന നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ തന്റെ മണ്ഡലമായ റജിനഗര്‍ ഒഴിഞ്ഞുതരാന്‍ തയ്യാറാണെന്നാണ് ഹുമായൂണ്‍ കബീര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദ് ജില്ലയിലെ നൗഡ, റജിനഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും വന്‍ വിജയം നേടിയ നേതാവാണ് ഹുമയൂണ്‍ കബീര്‍. ഇതില്‍ റജിനഗര്‍ സീറ്റ് മമതയ്ക്ക് വേണ്ടി രാജിവെക്കാനും തുടര്‍ന്നുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പില്‍ അവരെ പൂര്‍ണ്ണമായി പിന്തുണച്ച് നിയമസഭയിലേക്ക് തിരിച്ചെത്തിക്കാനും താന്‍ തയ്യാറാണെന്ന് കബീര്‍ വ്യക്തമാക്കിയിട്ടുണ്ട്. മമത ബാനര്‍ജി തന്റെയടുത്ത് വരികയാണെങ്കില്‍ റജിനഗറില്‍ നിന്നും അവരെ എളുപ്പത്തില്‍ നിയമസഭയിലേക്ക് അയക്കാന്‍ തനിക്ക് കഴിയും. എന്നാല്‍ അവര്‍ നന്ദിഗ്രാമില്‍ നിന്നാണ് മത്സരിക്കുന്നതെങ്കില്‍ ഒരിക്കലും വിജയിക്കില്ലെന്നും, അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ താന്‍ സീറ്റ് ഒഴിഞ്ഞുകൊടുത്ത് അവരുടെ വിജയം ഉറപ്പാക്കാമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവെ കബീര്‍ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മമതയുടെ ഭരണത്തെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പരസ്യമായി വെല്ലുവിളിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത ഒരു നേതാവില്‍ നിന്നാണ്, ഇപ്പോള്‍ അവരുടെ രാഷ്ട്രീയ തിരിച്ചുവരവിന് ആവശ്യമായ ഒരു ജീവശ്വാസം നീട്ടി നല്‍കുന്ന തികച്ചും അപ്രതീക്ഷിതമായ നീക്കം ഉണ്ടായിരിക്കുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മമത ബാനര്‍ജി നിലവില്‍ നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ സഹതാപം പ്രകടിപ്പിച്ച ഹുമയൂണ്‍ കബീര്‍, തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അവര്‍ വഹിച്ച പങ്ക് താന്‍ ഇപ്പോഴും മറന്നിട്ടില്ലെന്ന് വ്യക്തമാക്കി.
അവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ഈ ദുരവസ്ഥ തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നും, താന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മമത ബാനര്‍ജിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മമതയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഈ മേഖലയിലെ തന്റെ വ്യക്തിപരമായ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും കബീര്‍ മറന്നില്ല. പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ മറ്റാരും മമത ബാനര്‍ജിയുടെ വാക്ക് കേള്‍ക്കുന്നുണ്ടാകില്ല, എന്നാല്‍ റജിനഗര്‍ മണ്ഡലത്തില്‍ ഹുമയൂണ്‍ കബീര്‍ പറയുന്നതാണ് അവസാന വാക്ക് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായ വലിയ തിരഞ്ഞെടുപ്പ് തിരിച്ചടിയെയും പാര്‍ട്ടിയെ ഉലച്ച ആഭ്യന്തര കലഹങ്ങളെയും തുടര്‍ന്ന് മമത ബാനര്‍ജി തന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് കബീറിന്റെ ഈ വന്‍ വാഗ്ദാനം വന്നിരിക്കുന്നത്.
മുര്‍ഷിദാബാദിലെ
ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ
വ്യക്തിത്വങ്ങളില്‍ ഒരാളായ
ഹുമയൂണ്‍ കബീറിനെ സംബന്ധിച്ചിടത്തോളം
ഈ നീക്കം അദ്ദേഹത്തിന്റെ
രാഷ്ട്രീയ നിലപാടുകളിലെ
വലിയൊരു യു-ടേണ്‍
ആണ്.
തൃണമൂല്‍
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള
നീണ്ട തര്‍ക്കത്തിനൊടുവില്‍
കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍
നിന്നും പുറത്താക്കപ്പെട്ട
കബീര്‍,
പിന്നീട്
'ആം
ജനതാ ഉന്നയന്‍ പാര്‍ട്ടി'
രൂപീകരിച്ച്
മമത സര്‍ക്കാരിന്റെ ഏറ്റവും
കടുത്ത വിമര്‍ശകനായി മാറിയിരുന്നു.
മമത
ഭരണകൂടത്തെ അധികാരത്തില്‍
നിന്നും പുറത്താക്കണമെന്ന്
നിരന്തരം ആഹ്വാനം ചെയ്തിരുന്ന
ഒരു നേതാവാണ് ഇപ്പോള്‍ അവരുടെ
രാഷ്ട്രീയ രക്ഷകനായി സ്വയം
അവതരിച്ചിരിക്കുന്നത്.
