തിരുവനന്തപുരം: തെരഞ്ഞെടുപ്പു കഴിഞ്ഞ് മുഖ്യമന്ത്രിയെയും
മന്ത്രിമാരെയും നിശ്ചയിച്ചതോടെ കെപിസിസി പുനസംഘടനക്ക് വഴിയൊരുങ്ങുന്നു. വി ഡി
സതീശന്‍ മന്ത്രിസഭയില്‍ ഇടംപിടിച്ച സണ്ണി ജോസഫ് ഒഴിയുന്ന കെപിസിസി അധ്യക്ഷപദം
ലക്ഷ്യമിട്ട് നേതാക്കള്‍ ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം യൂത്ത് കോണ്‍ഗ്രസിലും
ഡിസിസി അധ്യക്ഷ തലത്തിലും മാറ്റങ്ങള്‍ വരും.
പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ്
പ്രധാനമായും പരിഗണനയിലുള്ളത്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ പേരുകളാണ്
പരിഗണിക്കുന്നത്. പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചര്‍ച്ച
നടത്താന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഡല്‍ഹിയിലെത്തും. എംഎല്‍എമാരായി
തിരഞ്ഞെടുക്കപ്പെട്ട 7
ഡിസിസി അധ്യക്ഷന്മാരും മാറും. അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴല്‍നാടന്റെ പേരും
ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കെ സി പക്ഷമാണ് മാത്യു കുഴല്‍നാടനായി വാദിക്കുന്നത്.
കെ പി സി സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് മല്ലികാര്‍ജുന്‍
ഖര്‍ഗെയെ നേരില്‍ കണ്ടിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് പലതവണ തഴയപെട്ടയാളാണ്
താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എംപിമാരെയും എംഎല്‍എമാരെയും ഈ
സ്ഥാനത്തിലേക്കായി പരിഗണിക്കരുതെന്നാണ് ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തല
ഹൈക്കമാന്‍ഡിന് മുന്നില്‍വെച്ച നിര്‍ദേശം.
യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശിനും കെപിസിസി അധ്യക്ഷ
പദവിയില്‍ നോട്ടമുണ്ട്. സാമുദായിക പരിഗണന അടക്കമുയര്‍ത്തി ആവശ്യം മുന്നോട്ടു
വെക്കാനാണ് നീക്കം. അതേസമയം ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാള്‍ അധ്യക്ഷ
സ്ഥാനത്തു നിന്നും മാറുമ്പോള്‍ അതേ വിഭാഗത്തില്‍ നിന്നുതന്നെ ഒരാളെ പരിഗണിക്കേണ്ടി
വരുമെന്നതാണ് ബെന്നിയ്ക്കും വാഴ്ക്കനും പരിഗണനയാകുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ്
ഉറപ്പു നല്‍കി പ്രചരണം നടത്തിയ ശേഷം പിന്‍വാങ്ങേണ്ടി വന്ന ജോസഫ് വാഴയ്ക്കനോട് പാര്‍ട്ടിക്ക്
കടപ്പാടുണ്ട്. ചെന്നിത്തയുടെ ആവശ്യവും അപ്പാടെ തള്ളാന്‍ കഴിയില്ല താനും. എറണാകുളം
ജില്ലയില്‍ നിന്നുതന്നെ പ്രസിഡന്റും മുഖ്യമന്ത്രിയും ഉണ്ടാകുന്നുവെന്നതാണ് ബെന്നി
ബഹനാന് പ്രതികൂലം. മാത്രമല്ല, സഭയിലെത്തിയാല്‍ വീണ്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിലേയ്ക്ക്
പാര്‍ട്ടി വഴിമാറുമെന്ന ആശങ്കയുമുണ്ട്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് യുവ
മുഖങ്ങളെ പരിഗണിക്കണമെന്ന മറ്റൊരു നിര്‍ദേശവും ശക്തമായുണ്ട്. ഷാഫി പറമ്പിലിന്റെ
പേരും സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തിന് പുറമേ വര്‍ക്കിംങ്ങ്
പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, അച്ചടക്ക സമിതി അധ്യക്ഷന്‍, ഡിസിസി പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിങ്ങനെ കെപിസിസിയില്‍
ഒഴിവുള്ള പദവികളിലും അഴിച്ചുപണി നടക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ
സാഹചര്യത്തില്‍ ഇടതുപക്ഷം ആരോപണങ്ങളും സമരങ്ങളുമായി സര്‍ക്കാരിനെതിരെ പ്രതിരോധം
തീര്‍ക്കാന്‍ ഇറങ്ങുമ്പോള്‍ പാര്‍ട്ടി ശക്തമായ സംഘടനാ സംവിധാനത്തില്‍ നിലനില്‍ക്കേണ്ടത്
ആവശ്യമാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഉള്‍പ്പെടെ ഒഴിഞ്ഞു കിടക്കുകയാണ്. 5 ഡിസിസികളുടെ അധ്യക്ഷന്മാരാണ് എംഎല്‍എമാരായി മാറിയത്.
അതിനാല്‍ ഈ ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ സംഘടന ചലിക്കില്ലെന്നാണ് സ്ഥിതി.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുകയും വിജയിച്ച്
സ്ഥാനങ്ങളിലെത്തുകയും ചെയ്തവര്‍ ഹാപ്പിയാണ്. ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, ഡീന്‍ കുര്യാക്കോസ്, അനില്‍ അക്കര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റ്
പദവിയിലേക്കും പരിഗണിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സംഘടനയിലെ
ജനപ്രിയ നേതാവ് ബിനു ചുള്ളിയിലിന്റെ പേരിനാണ് മുന്‍തൂക്കം. പലതവണ കപ്പിനും
ചുണ്ടിനുമിടയില്‍ പ്രധാന ചുമതലകള്‍ നഷ്ടപ്പെട്ട നേതാവാണ് ബിനു. 5 ഡിസിസി പ്രസിഡന്റുമാരെ കണ്ടെത്തുകയാണ് മറ്റൊരു പ്രധാന
വെല്ലുവിളി. കോട്ടയത്ത് നാട്ടകം സുരേഷനു പകരം ജില്ലാ വൈസ് പ്രസിഡന്റ് ബിജു
പുന്നത്താനത്തിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ഗ്രൂപ്പിനതീതമായ പിന്തുണയും
സമാമുദായിക സന്തുലിതാവസ്ഥയുമൊക്കെ ബിജുവിന് അനുകൂലമാണ്. ഫില്‍സണ്‍ മാത്യൂസാണ് ഈ
സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന മറ്റൊരാള്‍. പക്ഷേ അദ്ദേഹത്തെ നേരത്തെ ജനറല്‍
സെക്രട്ടറിയായി പരിഗണിച്ചിരുന്നതിനാല്‍ ഇനി ഡിസിസിയിലേയ്ക്ക് വീണ്ടും പരിഗണിക്കുക
ബുദ്ധിമുട്ടാകും. മുഹമ്മദ് ഷിയാസ് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍
എല്‍ദോസ് കുന്നപ്പള്ളി പ്രസിഡന്റ് പദവിക്ക് അവകാശവാദവുമായി രംഗത്തുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടേക്കില്ല. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഡിസിസികളിലാണ് നിലവിലെ പ്രസിഡന്റുമാര്‍
നിയമസഭാംഗങ്ങളായതിനാല്‍ ഒഴിവുകളുള്ളത്. ഇവിടങ്ങളിലെല്ലാം നിരവധി പദവികളിലേയ്ക്കായി
നേതാക്കള്‍ രംഗത്തുണ്ട്. ഏറ്റവുമൊടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായ
സാഹചര്യത്തില്‍ അച്ചടക്ക സമിതിയും പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വരും. ഈ
പദവിയിലേക്കും നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
സാമൂഹിക-സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും
കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാന്‍ഡിന്
മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം
മുതിര്‍ന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുന്‍പന്തിയിലുള്ളത്.
മുന്‍പ് യുഡിഎഫ് കണ്‍വീനര്‍, കെപിസിസി ജനറല്‍ സെക്രട്ടറി, തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച 73-കാരനായ ഈ 'എ' ഗ്രൂപ്പ് നേതാവിന് പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന
നേതാക്കളുമായും മികച്ച വ്യക്തിബന്ധമാണുള്ളത്. വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നുവന്ന
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാന്‍
ബെന്നി ബഹനാന് സാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. യാക്കോബായ
സമുദായംഗമായ ബെന്നി ബഹനാന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണെന്ന് വാദിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള
മത്സരത്തില്‍ കെസി വേണുഗോപാലിനെ 'എ'
ഗ്രൂപ്പ് പൂര്‍ണ്ണമായി പിന്തുണച്ചതിനാല്‍ വേണുഗോപാലിന്റെ
പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.