ന്യൂഡൽഹി:
ഇന്ത്യൻ പ്രീമിയർ ലീഗിൽ ബിഹാർ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സ്വന്തമായി ഒരു ടീം
വേണമെന്ന ആവശ്യവുമായി പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ്
സ്ഥാപകനുമായ അനിൽ അഗർവാൾ. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ
ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെപ്പോലെ
ബിഹാറിനും സ്വന്തമായി ഒരു ഐപിഎൽ ടീം അർഹതപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സോഷ്യൽ
മീഡിയയിൽ കുറിച്ചു. വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയ
മികച്ച ക്രിക്കറ്റ് താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടും ബിഹാറിന്
ക്രിക്കറ്റിൽ അർഹമായ ഒരു വ്യക്തിത്വം ലഭിക്കാത്തതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
അനിൽ
അഗർവാളിന്റെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയായിരുന്നു: "ബിഹാറിന്റെ മണ്ണ്
രാജ്യത്തിന് നിരവധി മികച്ച ക്രിക്കറ്റ് താരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. പട്നയിൽ
ജനിച്ച ഇഷാൻ കിഷൻ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ
താരമാണ്. സമസ്തിപൂരിൽ നിന്നുള്ള വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന
ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. ഗോപാൽഗഞ്ചിലെ ഒരു സാധാരണ കുടുംബത്തിൽ
ജനിച്ച്,
ഇന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ
പിടിച്ചുപറ്റിയ സാഖിബ് ഹുസൈന്റെ മികച്ച ബൗളിങ്ങും നമ്മൾ കാണുന്നുണ്ട്. എന്നാൽ ഒരു
കാര്യം എന്നെ എപ്പോഴും അസ്വസ്ഥനാക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ ബിഹാറിന്
ക്രിക്കറ്റിൽ അർഹമായ അംഗീകാരവും വ്യക്തിത്വവും ഇതുവരെ ലഭിക്കാത്തത്?"
ബിഹാറിലെ
യുവാക്കൾക്ക് എല്ലാ മേഖലകളിലും മുന്നേറാൻ പൂർണ്ണമായ അവസരങ്ങൾ ഉറപ്പാക്കുക എന്നത്
തന്റെ സ്വപ്നമാണെന്ന് അനിൽ അഗർവാൾ പറഞ്ഞു. നമ്മുടെ കളിക്കാർക്ക് ലോകോത്തര
നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ബിഹാറിൽ തന്നെ ലഭിക്കണം. നമ്മുടെ
കുട്ടികൾക്ക് ശരിയായ പ്രചോദനവും സൗകര്യങ്ങളും ലഭിച്ചാൽ ബിഹാറിൽ നിന്ന്
ഉയർന്നുവരുന്ന ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി മാറുമെന്ന് എനിക്ക് പൂർണ്ണ
വിശ്വാസമുണ്ട്. ഈ ശ്രമത്തിൽ ബിഹാറിലെ യുവാക്കൾക്കൊപ്പം താൻ ഉറച്ചുനിൽക്കുമെന്നും
അദ്ദേഹം വ്യക്തമാക്കി. ബിഹാറിന്റെ ക്രിക്കറ്റ് ടീമിനെയും കളിക്കാരെയും മുന്നോട്ട്
നയിക്കാൻ തന്റെ ഭാഗത്തുനിന്ന് നിബന്ധനകളില്ലാത്ത പൂർണ്ണ പിന്തുണ നൽകും. എന്നെ
സംബന്ധിച്ചിടത്തോളം ബിഹാർ വെറുമൊരു സംസ്ഥാനമല്ല, അതൊരു
വികാരമാണ്. നമ്മുടെ മണ്ണിലെ പ്രതിഭകൾക്ക് മൈതാനത്ത് തിളങ്ങാനുള്ള സമയം
അതിക്രമിച്ചിരിക്കുന്നുവെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
2008-ൽ ഐപിഎൽ ആരംഭിച്ചതു മുതൽ ഇതുവരെ 15 വ്യത്യസ്ത
ഫ്രാഞ്ചൈസികൾ ലീഗിൽ കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2022
സീസണിലാണ് ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ സൂപ്പർ ജാന്റ്സ് എന്നീ
രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തി ലീഗ് 10 ടീമുകളാക്കി
ഉയർത്തിയത്. എന്നാൽ നിലവിൽ ബിഹാറിനെ പ്രതിനിധീകരിച്ച് ടീമുകളൊന്നുമില്ല. വരുന്ന 2028 സീസൺ മുതൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം 74-ൽ നിന്ന് 94 ആയി ഉയർത്തിയേക്കുമെന്ന് 2025-ൽ ഐപിഎൽ ചെയർമാൻ അരുൺ
സിങ് ധൂമൽ സൂചന നൽകിയിരുന്നു. നിലവിലുള്ള 10 ടീമുകൾ തമ്മിൽ
പൂർണ്ണമായ 'ഹോം ആൻഡ് എവേ' മാതൃകയിലായിരിക്കും
ഈ മത്സരങ്ങൾ നടക്കുക. എങ്കിലും അടുത്ത ഭാവിയിലൊന്നും ലീഗിലേക്ക് പുതിയ ടീമുകളെ
ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല.