ന്യൂഡൽഹി: ഐപിഎൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്ന് പ്രമുഖ
ടീമുകളുടെ നായകന്മാർക്ക് അടുത്ത സീസണിൽ സ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന. ലക്നൗ
സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്, ഡൽഹി ക്യാപിറ്റൽസ്
നായകൻ അക്ഷർ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അമരക്കാരൻ
അജിങ്ക്യ രഹാനെ എന്നിവരുടെ കസേരകളാണ് പരാജയഭാരത്താൽ ഇളകുന്നത്. തുടർച്ചയായ രണ്ട്
സീസണുകളിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഇവർക്ക്
തിരിച്ചടിയാകുന്നത്.
ലക്നൗ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതോടെയാണ് ഋഷഭ് പന്തിന്റെ ഭാവി
തുലാസിലായത്. വൻതുക പ്രതിഫലം നൽകിയിട്ടും (ഏകദേശം 25 കോടി
രൂപ) പന്തിന്റെ ബാറ്റിംഗിലും നായകത്വത്തിലും ഉടമ സഞ്ജീവ് ഗോയങ്ക തൃപ്തനല്ലെന്നാണ്
റിപ്പോർട്ടുകൾ. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് വെറും 9
സിക്സറുകൾ മാത്രമാണ് പന്തിന് നേടാനായത്. ബാറ്റിംഗ് പൊസിഷനിൽ
വരുത്തിയ മാറ്റങ്ങളും ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളും പന്തിന് വില്ലനായി.
ഡൽഹി ക്യാപിറ്റൽസിൽ ജിഎംആർ ഗ്രൂപ്പിൽ നിന്ന് ജെഎസ്ഡബ്ല്യു (JSW)
ഗ്രൂപ്പിലേക്ക് മാനേജ്‌മെന്റ് ചുമതല മാറുന്നതോടെ അക്ഷർ പട്ടേലിന്റെ
നായകസ്ഥാനവും തെറിച്ചേക്കും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ട അക്ഷർ,
പലപ്പോഴും അർഹിച്ച ഓവറുകൾ സ്വയം ബൗൾ ചെയ്യാതിരുന്നതും വിമർശനത്തിന്
ഇടയാക്കി. കോച്ചിംഗ് സ്റ്റാഫിനെയും ടീം ഉടച്ചുവാർത്തേക്കും. അഭിഷേക് പോറൽ, മാധവ് തിവാരി തുടങ്ങിയ യുവതാരങ്ങളെ കൃത്യമായി ഉപയോഗിക്കാത്തതും മാനേജ്‌മെന്റിനെ
ചൊടിപ്പിച്ചു. കൊൽക്കത്തയിൽ അജിങ്ക്യ രഹാനെയുടെ മെല്ലെപ്പോക്ക് ടീമിനെ സാരമായി
ബാധിച്ചു. 133 സ്‌ട്രൈക്ക് റേറ്റിൽ മാത്രം റൺസ് കണ്ടെത്തുന്ന
രഹാനെ ടി20 ഫോർമാറ്റിന് അനുയോജ്യനല്ലെന്ന വിലയിരുത്തലിലാണ്
വിദഗ്ധർ. രഹാനെയും അങ്ക്രിഷ് രഘുവൻഷിയും ടോപ് ഓർഡറിൽ ഒരുമിച്ചെത്തിയത് കെകെആറിന്റെ
റൺവേഗത കുറച്ചു. അടുത്ത ലേലത്തിൽ രഹാനെയെ നിലനിർത്താൻ കൊൽക്കത്ത
താല്പര്യപ്പെട്ടേക്കില്ല. പന്തിനും അക്ഷറിനും താരങ്ങളെന്ന നിലയിൽ ആവശ്യക്കാരുണ്ടാകുമെങ്കിലും
രഹാനെയുടെ ഐപിഎൽ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്.
https://marunadanmalayalee.com/ipl/these-heroes-may-lose-their-place-next-season-848054
