പുതുച്ചേരി:
സൂര്യയും തൃഷയും ഒന്നിക്കുന്ന ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ റിലീസ്
മുടങ്ങിയതിനെത്തുടർന്ന് പുതുച്ചേരിയിൽ ആരാധകരുടെ വൻ പ്രതിഷേധം. പ്രഖ്യാപിച്ച
രാവിലത്തെയും ഉച്ചയ്ക്കത്തെയും ഷോകൾ അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് ആരാധകരെ
ചൊടിപ്പിച്ചത്. തിയേറ്ററുകൾക്ക് കെ.ഡി.എം. (Key Delivery Message) നൽകുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടതാണ് ചിത്രത്തിന്റെ റിലീസ്
പ്രതിസന്ധിയിലാക്കിയത്.
ചിത്രത്തിന്റെ പേര് പതിപ്പിച്ച ടീഷർട്ടുകൾ ധരിച്ചും പടക്കം
പൊട്ടിച്ചും പോസ്റ്ററുകളിൽ പാലഭിഷേകം നടത്തിയുമാണ് പുതുച്ചേരി ജീവ രുക്മിണി
തിയേറ്ററിന് മുന്നിൽ ആരാധകർ പുലർച്ചെ എത്തിയത്. എന്നാൽ ഷോ റദ്ദാക്കിയെന്ന വാർത്ത
എത്തിയതോടെ ആഘോഷം പ്രതിഷേധത്തിന് വഴിമാറി. നിർമ്മാതാവ് എസ്.ആർ. പ്രഭുവിനെതിരെ
മുദ്രാവാക്യം വിളിച്ച ആരാധകർ തിയേറ്ററിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നിർമ്മാണക്കമ്പനിയായ ഡ്രീം വാരിയർ പിക്ചേഴ്‌സിനെ ബാധിച്ച സാമ്പത്തിക
പ്രശ്നങ്ങളാണ് റിലീസിനെ ബാധിച്ചതെന്നാണ് സൂചന. കെ.ഡി.എം. ലഭിക്കാത്തതിനെത്തുടർന്ന്
ഹൈദരാബാദിലെ പ്രസാദ്സ് മൾട്ടിപ്ലെക്സ്, പി.വി.ആർ. ഐനോക്സ്
തുടങ്ങിയ പ്രമുഖ തിയേറ്ററുകളെല്ലാം ഷോകൾ റദ്ദാക്കി ടിക്കറ്റ് തുക തിരികെ നൽകി.
ആദ്യദിനം 25 കോടി രൂപയുടെ കളക്ഷൻ പ്രതീക്ഷിച്ചിരുന്ന
ചിത്രത്തിനാണ് ഈ വമ്പൻ തിരിച്ചടി നേരിട്ടത്. പ്രശ്നങ്ങൾ പരിഹരിച്ച് നാളെ (മേയ് 15)
ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പി.വി.ആർ. ഐനോക്സ്
ഉൾപ്പെടെയുള്ളവർ ഇപ്പോൾ നൽകുന്ന വിശദീകരണം.
