തിരുവനന്തപുരം:
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന പുതിയ യു.ഡി.എഫ്.
മന്ത്രിസഭയുടെ വകുപ്പുവിഭജന ചര്‍ച്ചകള്‍ നാടകീയമായ അന്ത്യത്തിലേക്ക്. ഏറെ തര്‍ക്കങ്ങള്‍ക്കും
അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ നിര്‍ണ്ണായകമായ ആഭ്യന്തര മന്ത്രിസ്ഥാനം മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി
പദവിക്ക് പുറമേ ആഭ്യന്തര വകുപ്പ് കൂടി തന്റെ കൈകളില്‍ നിലനിര്‍ത്താന്‍ വി.ഡി.
സതീശന്‍ ശ്രമം നടത്തിയെങ്കിലും ഹൈക്കമാന്‍ഡിന്റെ ഇടപെടലാണ് ചെന്നിത്തലയ്ക്ക്
അനുകൂലമായി കാര്യങ്ങള്‍ മാറ്റിയത്.
ആഭ്യന്തര വകുപ്പില്ലാതെ എങ്ങനെ കാര്യക്ഷമമായി ഭരിക്കുമെന്ന ചോദ്യം
വി.ഡി. സതീശന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, മുന്നണിയിലെ
സമവായവും മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തും കണക്കിലെടുത്ത് തര്‍ക്കങ്ങളിലേക്ക്
കടക്കാതെ ആഭ്യന്തരം വിട്ടുനല്‍കാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. കഴിഞ്ഞ
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ആഭ്യന്തര
സുരക്ഷാ കാര്യങ്ങളില്‍ ചെന്നിത്തല പുലര്‍ത്തിയ മികവ് കൂടി പരിഗണിച്ചാണ് പാര്‍ട്ടി
കേന്ദ്ര നേതൃത്വം ഈ തീരുമാനത്തിലെത്തിയത്. ഇതോടെ ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പിച്ച
ആശ്വാസത്തിലാണ് ചെന്നിത്തല ക്യാമ്പ്. അവസാന നിമിഷ അട്ടിമറികളുണ്ടായില്ലെങ്കില്‍
വിഡിസ് ക്യാബിനറ്റിലെ ആഭ്യന്തര മന്ത്രിയായി ചെന്നിത്തലയുണ്ടാകും. മുഖ്യമന്ത്രി
സ്ഥാനത്തിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള കടുത്ത
ദൗത്യവും വി.ഡി. സതീശന്‍ തന്നെ ഏറ്റെടുക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ
കടന്നുപോകുന്ന കേരളത്തെ കരകയറ്റാന്‍ ധനകാര്യ വകുപ്പ് തന്റെ കീഴില്‍ തന്നെ നിലനിര്‍ത്താനാണ്
സതീശന്റെ തീരുമാനം. ചെലവുചുരുക്കല്‍ നടപടികളിലൂടെ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയ
സതീശന്‍, ധനകാര്യ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നത് വഴി
കൂടുതല്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കം സംസ്ഥാനത്ത് നടപ്പിലാക്കാന്‍
സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. എല്ലാ വകുപ്പുകളിലും ഇതിലൂടെ നിയന്ത്രണങ്ങള്‍ക്ക്
മുഖ്യമന്ത്രിയ്ക്ക് അവസരമൊരുക്കും. മറുവശത്ത്, മുന്നണിയിലെ
രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് തങ്ങളുടെ പരമ്പരാഗത വകുപ്പുകളുടെ
കാര്യത്തില്‍ കടുത്ത നിലപാടിലാണ്. മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ സുപ്രധാന
വകുപ്പുകള്‍ യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ
അസന്നിഗ്ദ്ധമായി അറിയിച്ചു കഴിഞ്ഞു. ഐടി വകുപ്പ് കൂടി വേണമെന്ന ലീഗിന്റെ
കടുംപിടുത്തം ചര്‍ച്ചകളെ അല്പം നീട്ടിക്കൊണ്ടുപോയെങ്കിലും ലീഗിന്റെ പരമ്പരാഗത
വട്ടക്കണ്ണികള്‍ക്ക് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. മന്ത്രിമാരുടെ കാര്യത്തിലും
വകുപ്പുകളുടെ കാര്യത്തിലും ഇന്ന് വൈകുന്നേരത്തോടെ തന്നെ അന്തിമ തീരുമാനമുണ്ടാകും.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്
തുടങ്ങിയ ഘടകകക്ഷികളിലെ മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും സംബന്ധിച്ച ഔദ്യോഗിക
പ്രഖ്യാപനം ഇന്നുതന്നെ തിരുവനന്തപുരത്ത് വെച്ച് നടക്കും. പുതിയ സര്‍ക്കാരിന്റെ
ഘടനയെക്കുറിച്ചുള്ള പൂര്‍ണ്ണരൂപം അറിയാന്‍ അണികളും പൊതുസമൂഹവും കടുത്ത
ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. അതിനിടെ, പുതിയ സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് ദ്രുതഗതിയില്‍ പൂര്‍ത്തിയായി
വരികയാണ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് മുന്‍പാകെ
മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെ തന്നെ പുതിയ സര്‍ക്കാരിന്റെ
ആദ്യ മന്ത്രിസഭാ യോഗം സെക്രട്ടേറിയറ്റില്‍ ചേരും. വി.ഡി. സതീശന്റെ അദ്ധ്യക്ഷതയില്‍
ചേരുന്ന ഈ ആദ്യ യോഗത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ചില സുപ്രധാന
പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ജനകീയമായ ചില തീരുമാനങ്ങളും മുന്‍ സര്‍ക്കാര്‍
വരുത്തിവെച്ച അനാവശ്യ ധൂര്‍ത്തുകള്‍ അവസാനിപ്പിക്കുന്നതിനുള്ള കര്‍ശന ഉത്തരവുകളും
ഈ യോഗത്തില്‍ അംഗീകാരം നേടിയേക്കും. പുതിയ മന്ത്രിസഭയിലെ പുതുമുഖങ്ങളുടെ
സാന്നിധ്യവും ചര്‍ച്ചകളില്‍ സജീവമാണ്. കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും
യുവനേതാക്കള്‍ക്ക് ഇത്തവണ വലിയ പരിഗണന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
വ്യക്തമാക്കുന്നത്. ഭരണരംഗത്ത് പുതിയൊരു ശൈലിയും ഊര്‍ജ്ജവും കൊണ്ടുവരാന്‍
യുവരക്തത്തെ ഉള്‍പ്പെടുത്തണമെന്ന വി.ഡി. സതീശന്റെ നിര്‍ദ്ദേശത്തിന് മുന്നണിയില്‍
പൊതുസമ്മതി ലഭിച്ചിട്ടുണ്ട്. കൂട്ടുമുന്നണി ഭരണത്തിന്റെ എല്ലാ സന്തുലിതാവസ്ഥയും
നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു മന്ത്രിസഭ രൂപീകരിക്കാനാണ് ഹൈക്കമാന്‍ഡും നിയുക്ത
മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. വകുപ്പുകളെച്ചൊല്ലി തുടക്കത്തില്‍ തന്നെ
മുന്നണിയില്‍ പരസ്യമായ ഭിന്നതകള്‍ ഉണ്ടാകാതിരിക്കാന്‍ ലീഗ് ഉള്‍പ്പെടെയുള്ള
ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഉന്നത നേതൃത്വം നിരന്തരം ഫോണിലൂടെയും നേരിട്ടും ചര്‍ച്ചകള്‍
നടത്തി വരികയാണ്. എന്തായാലും, അധികാരമേല്‍ക്കുന്ന ആദ്യ ദിവസം
തന്നെ വകുപ്പുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തി പൂര്‍ണ്ണ സജ്ജമായി ഭരണം
തുടങ്ങാനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം
മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത
നയങ്ങളും വരും ദിവസങ്ങളിലെ പ്രവര്‍ത്തന പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍
വ്യക്തമാക്കും. പുതിയൊരു ഭരണമാറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് കേരളം
കാത്തിരിക്കുന്നത്.
