'തിരൂരില്‍ കാലുകുത്തിയാല്‍ കാലുവെട്ടും'; ഫേസ്ബുക്കിലും വാട്സാപ്പിലുമായി നിരന്തരം തെറിവിളി;'കോയാ കോളിങ്ങ്' പരിപാടിയുടെ വാര്‍ഷികം മാറ്റിവെച്ചു; ജിഹാദി ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ലെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്


തിരൂര്‍: ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതപ്രചാരണം നടത്താനും സ്വാതന്ത്ര്യമുള്ളതുപോലെ, മതം ഉപേക്ഷിക്കാനും ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിക്കാനും ഇന്ത്യന്‍ ഭരണഘടന പൗരന്‍മാരെ അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മതവിമര്‍ശനം എന്നത് ഈ നാട്ടില്‍ പുതിയ കാര്യമൊന്നുമല്ല. കേരളമാവട്ടെ വിശാലമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തട്ടകമാണെന്നാണ് പറയുന്നത്. സാക്കിര്‍ നായിക്ക് അടക്കമുള്ളവര്‍ ഇവിടെ പ്രസംഗിച്ച് പോയിട്ടുണ്ട്. മുജാഹിദ് ബാലുശ്ശേരി തൊട്ടുള്ള നൂറുകണക്കിന് മത പ്രഭാഷകര്‍ ഇപ്പോഴും ഈ നാട്ടില്‍ പ്രസംഗിക്കുന്നു. അവര്‍ക്കാര്‍ക്കും ഇന്നുവരെ ഒരു ഭീഷണിയും ഉണ്ടായിട്ടില്ല. എന്നാല്‍, ഈ വിശാല മതേതര കേരളത്തില്‍ അവിശ്വാസികള്‍ക്ക് ഒരു പൊതുപരിപാടി പോലും, മതമൗലികവാദികളുടെ ഭീഷണിമൂലം നടത്താന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കയാണ്. മലപ്പുറം ജില്ലയിലെ തിരൂരില്‍ മെയ് 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന, ആരിഫ് ഹുസൈന്‍ തെരുവത്ത് അവതരിപ്പിക്കുന്ന 'കോയ കോളിങ്ങ്' എന്ന പരിപാടിയുടെ വാര്‍ഷികാഘോഷം, ഇസ്ലാമിക മൗലികവാദികളുടെ ഭീഷണിമൂലം മാറ്റിവെച്ചിരിക്കയാണ്.

 

എക്സ് മുസ്ലീമും, എക്സ് ഹോമിയോപത്തും, സോഷ്യല്‍മീഡിയ ആക്റ്റീവിസ്റ്റും യു ട്യൂബറുമായ ഡോ ആരിഫ്ഹുസൈന്‍ തെരുവത്ത് തന്റെ യു ട്യൂബ് ചാനലിലുടെ അവതരിപ്പിക്കുന്ന ഒരു ചോദ്യോത്തര പരിപാടിയാണ് 'കോയാ കോളിങ്ങ്'. വിശ്വാസികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ആരിഫ് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വളരെ പെട്ടെന്നാണ് ഈ പരിപാടി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയത്. മതവിശ്വാസികള്‍ക്ക് തങ്ങളുടെ മതത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും മനസ്സിലായത്, അടിസ്ഥാന ഗ്രന്ഥങ്ങളും പ്രമാണങ്ങളും കമ്പ്യൂട്ടറില്‍ ഡിസ്പ്ലേ ചെയ്തുകൊണ്ട് ആരിഫ് അതേക്കുറിച്ച് പറയുമ്പോഴാണ്. മതത്തില്‍ ഒളിഞ്ഞ് കിടക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഗങ്ങള്‍ ആരിഫ് എടുത്തുകാണിച്ചു. അതുകൊണ്ടുതന്നെ ഒരുപാട് പേര്‍ ഇസ്ലാമതം ഉപേക്ഷിക്കുന്നതിനും ഈ പരിപാടി ഇടയാക്കി. കഴിഞ്ഞ ഒരുവര്‍ഷമായി നടക്കുന്ന ഈ പരിപാടി കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ വലിയ മാറ്റം കണക്കിലെടുത്ത്, നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് ( എന്‍ ആര്‍ സി) എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമാണ് 'കോയ കോളിങ്ങ്' പരിപാടിയുടെ വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ പദ്ധതിയിട്ടത്്. ആരിഫ്ഹുസൈന്‍ തെരുവത്തിന് പുറമേ, എ പി അഹമ്മദ്, കാപ്പാട് അബ്ദുല്‍ അലി മാസ്റ്റര്‍, ജാഫര്‍ ചളിക്കോട്, നൂര്‍ അബ്ദുല്‍, സദീഖത്ത് ടീച്ചര്‍, ഷാജിദ അസീസ്, പ്രസാദ് വേങ്ങര, ഹരീഷ് തങ്കം, അനീസ് എം ലത്തീഫ്, എം റിജു തുടങ്ങിയവരായിരുന്നു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

 

എന്നാല്‍ പരിപാടി പ്രഖ്യാപിച്ച അന്നുമുതല്‍ തുടര്‍ച്ചയായ ഭീഷണിയാണ് ഉണ്ടായത്. ആരിഫ് തിരൂരില്‍ ഇറങ്ങിയാല്‍ കാലുവെട്ടുമെന്നും കല്ലെറിയുമെന്നും സോഷ്യല്‍ മീഡിയയിലൂടെ മതമൗലികവാദികള്‍ ഉറഞ്ഞുതുള്ളി. ഓഡിറ്റോറിയം ഉടമക്കും ഭീഷണിയുണ്ടായി. എന്നാല്‍ പൊലീസ് ആവട്ടെ ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന അഴകൊഴമ്പന്‍ നിലപാടാണ് എടുത്തത്. ഇതോടെയാണ് പരിപാടി മാറ്റിവെച്ചത്. ആരിഫ് ഹുസൈന്‍ തെരുവത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇങ്ങനെ അറിയിക്കുന്നു. -'തിരൂരിലെ ഓഡിറ്റോറിയം ഉടമയ്ക്ക് മതതീവ്രവാദ ശക്തികളില്‍ നിന്ന് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന്, ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് പൊലീസ് നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞതിനാലും, പൊതുസമാധാനം കണക്കിലെടുത്ത് പരിപാടി നിര്‍ത്തിവയ്ക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചതിനാലും, ഈ പരിപാടി താല്‍ക്കാലികമായി മാറ്റിവെക്കുന്നു. ജിഹാദി ഭീഷണിക്കുമുന്നില്‍ മുട്ടുകുത്തില്ല. പുതിയ തീയതിയും വേദിയും ഉടന്‍ അറിയിക്കും. ജൂലൈ അവസാനത്തോടെ പ്രതീക്ഷിക്കാം. അതിഥികളോടും പങ്കെടുക്കാനിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് ഇസ്ലാമിനെ തന്നെ എന്ന് വീണ്ടും തെളിയുന്നു''- ആരിഫ് വ്യക്തമാക്കി.

 

പിന്നോട്ടില്ലെന്ന് സ്വതന്ത്രചിന്തകര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന മതതിട്ടൂരങ്ങളില്‍ തങ്ങള്‍ ഭയക്കുന്നില്ലെന്നും, പുതിയ വേദിയില്‍ കോയാ കോളിങ്് എന്ന പരിപാടിയുടെ വാര്‍ഷികം നടത്തുമെന്നും, പരിപാടിയുടെ സംഘാടകരായ എന്‍ആര്‍സി മലപ്പുറം യൂണിറ്റ് അറിയിച്ചു. 'രാവിലെ 9 മണിക്ക് തുടങ്ങുന്ന ഒരു മുഴുവന്‍ ദിവസത്തെ പ്രോഗ്രാമിന്റെ എല്ലാ പ്ലാനിംഗും പൂര്‍ത്തിയായ വേളയിലാണ് ഈ ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര ചിന്തകര്‍ക്ക് നേരെ വീണ്ടും ഇസ്ലാമിക മതഫാസിസം അരങ്ങേറുന്നത്. പരിപാടിക്കെതിരെ കടുത്ത ഭീഷണികളുമായി മതതീവ്രവാദികള്‍ രംഗത്തെത്തുകയും, അവര്‍ക്ക് മുന്നില്‍ സംരക്ഷണം നല്‍കേണ്ട പോലീസ് സംവിധാനം പൂര്‍ണ്ണമായും നിസ്സംഗത പാലിക്കുകയുമാണ് ചെയ്തത്. വിയോജിക്കാനുള്ള അവകാശത്തിനും സ്വതന്ത്രമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനും കാവല്‍ നില്‍ക്കേണ്ടവര്‍, ഭീഷണിക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന ദയനീയ കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്.

 

'പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും സുരക്ഷ നമുക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അവരുടെ സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാന്‍ സംഘാടക സമിതിക്ക് കഴിയില്ല. അതുകൊണ്ട് മാത്രമാണ് തല്‍ക്കാലം ഈ പരിപാടി നീട്ടിവെക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായത്. ഭീഷണികള്‍ കൊണ്ട് സ്വതന്ത്രചിന്തയുടെ ശബ്ദത്തെ അടിച്ചമര്‍ത്താം എന്ന് കരുതുന്നവര്‍ തെറ്റായ ചരിത്രമാണ് വായിച്ചിട്ടുള്ളത്. ഇത് ഞങ്ങളുടെ പിന്മാറ്റമല്ല, കൂടുതല്‍ കരുത്തോടെ, കൂടുതല്‍ സുരക്ഷിതമായി നമ്മള്‍ ഈ വേദി തിരിച്ചുപിടിക്കുക തന്നെ ചെയ്യും.'- നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് മലപ്പുറം ജില്ലാകമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പ്രോഗ്രാമിന്റെ പുതിയ വേദിയും തിയതിയും പബ്ലിഷ് ചെയ്യുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items