മൂകാംബികാ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം; കുന്ദാപുരയില്‍ വളവില്‍ മരണദൂതനായി ലോറി പാഞ്ഞെത്തി; ജീപ്പില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പാലാ സ്വദേശികളായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ക്ക് പരിക്ക്


പാലാ: പാലായില്‍ നിന്ന് കൊല്ലൂര്‍ മൂകാംബിക ദര്‍ശനത്തിന് പോയ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാ മുണ്ടാങ്കല്‍ പയപ്പാര്‍ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാര്‍ കീച്ചേരില്‍ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കല്‍ മിനി വേണുഗോപാല്‍ (65), സഹോദരന്‍ ജ്യോതിസ് (38), ആര്യയുടെ മകന്‍ അയാന്‍ (നാല്) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. കൊല്ലൂര്‍ മൂകാംബികാ ദര്‍ശനം കഴിഞ്ഞ് പുണ്യഭൂമിയില്‍ നിന്നും മടങ്ങവേയാണ് അപ്രതീക്ഷിതമായി ദുരന്തമെത്തിത്. യാത്രാസംഘം സഞ്ചരിച്ച ജീപ്പിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി രണ്ട് യുവതികള്‍ മരിച്ചു.


ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുന്ദപുരയ്ക്ക് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. കുടജാദ്രിയിലെ ദര്‍ശനം കഴിഞ്ഞ് അഞ്ച് ജീപ്പുകളിലായാണ് സംഘം താഴേക്ക് വന്നത്. ഇതില്‍ ഏറ്റവും പിന്നിലായി വന്ന ജീപ്പിലേക്കാണ് എതിരെ വന്ന ലോറി ഇടിച്ച് കയറിയത്. തെറ്റായ ദിശയിലൂടെ അമിതവേഗത്തില്‍ വന്ന ലോറി ജീപ്പിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു മറിഞ്ഞു. അപകടം നടന്ന ഉടനെ ലോറി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

പാലായിലെ സ്വകാര്യ ടൂര്‍ ഏജന്‍സി വഴി കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാല്‍പ്പതോളം പേര്‍ ആറ് ബസ്സുകളിലായി കൊല്ലൂരിലേക്ക് പുറപ്പെട്ടത്. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി കുടജാദ്രി കൂടി കണ്ട് മടങ്ങാനിരിക്കെയാണ് വിധി വില്ലനായെത്തിയത്. പരിക്കേറ്റ ജ്യോതിയുടെ അമ്മ മിനി വേണുഗോപാല്‍ (65), സഹോദരന്‍ ജ്യോതിസ് (38), ആര്യയുടെ മകന്‍ അയാന്‍ എന്നിവരെ മംഗലാപുരം മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച ജ്യോതിയുടെ ഭര്‍ത്താവ് ബിജു ആണ്. മക്കള്‍: ലക്ഷ്മിപ്രിയ, ദേവപ്രിയ, അവന്തിക. ആര്യയുടെ ഭര്‍ത്താവ് അനൂപ്. അയാനെ കൂടാതെ അവനി എന്ന ഒരു വയസ്സുകാരി മകള്‍ കൂടിയുണ്ട് ആര്യയ്ക്ക്. അമ്മയുടെ കൈപിടിച്ച് പുണ്യസ്ഥലങ്ങള്‍ കാണാന്‍ പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് ഈ വലിയ ദുരന്തം നടന്നത്. മൃതദേഹങ്ങള്‍ ഇപ്പോള്‍ കുന്ദപുര ആദര്‍ശ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കുന്ദപുരയിലേക്ക് തിരിച്ചിട്ടുണ്ട്. ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ത്ഥനയോടെ യാത്രയയച്ചവര്‍ നിശ്ചലമായ ശരീരങ്ങളായി മടങ്ങിവരുന്നത് പയപ്പാറിന് താങ്ങാവുന്നതിലും അപ്പുറമാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items