നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം ലഹരിമരുന്ന് കൈവശം വെക്കുകയോ, വിൽക്കാൻ ശ്രമിക്കുകയോ, ഇതിനായി പ്രേരണ നൽകുകയോ, ഗൂഢാലോചന നടത്തുകയോ ചെയ്ത് ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റം ആവർത്തിച്ചാൽ നിയമം കൂടുതൽ കർശനമാകും. എൻ.ഡി.പി.എസ് നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം ഇത്തരക്കാർക്ക് ആ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി കഠിനതടവിന്റെ ഒന്നര ഇരട്ടി വരെ തടവ് ശിക്ഷയായി കോടതിക്ക് വിധിക്കാം.
തടവ് ശിക്ഷയ്ക്ക് പുറമെ, ചുമത്താവുന്ന പരമാവധി പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയായും വർദ്ധിപ്പിച്ചു നൽകാൻ ഈ വകുപ്പിൽ വ്യക്തമായ വ്യവസ്ഥയുണ്ട്. മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്ന ജില്ലകളിലൊന്നാണ് തൃശൂർ റൂറൽ. കുറ്റവാളികൾക്ക് നിയമത്തിന്റെ പരമാവധി ശിക്ഷ വാങ്ങിനൽകി ജില്ലയിലെ മയക്കുമരുന്ന് വ്യാപനം പൂർണ്ണമായും തടയുകയാണ് പോലീസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ ലഹരിവിരുദ്ധ പരിശോധനകളും തുടർനടപടികളും കൂടുതൽ ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
