ബീഡ് (മഹാരാഷ്ട്ര):ആളുകൾ നോക്കിനിൽക്കെ യുവതി പരസ്യമായി
കരണത്തടിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ്
നാടിനെ നടുക്കിയ സംഭവം നടന്നത്. ചന്ദ്രഹർ രാജേഭാവു ഷിൻഡെ എന്ന യുവാവാണ് കടുത്ത
മാനസികവിഷമത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്
യുവാവിനെ മർദ്ദിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നൽകുന്ന
വിവരമനുസരിച്ച്, കഴിഞ്ഞ മെയ് 13-ന്
പാർലി വൈജ്നാഥ് തഹസിലിലെ മോഹ ഗ്രാമത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം
നടക്കുന്നത്. ആളുകൾ നോക്കിനിൽക്കെ യുവതി ചന്ദ്രഹറിനെ പരസ്യമായി
കരണത്തടിക്കുകയായിരുന്നു. ഈ സംഭവം യുവാവിനെ മാനസികമായി വല്ലാതെ തളർത്തി. തുടർന്ന്
കടുത്ത വിഷമത്തിലായിരുന്ന ചന്ദ്രഹറിനെ മെയ് 15-ന് കാരേവാടി
ഗ്രാമത്തിന്റെ അതിർത്തിയോട് ചേർന്നുള്ള മുൻഗല്യാച്ചമല പ്രദേശത്ത് തൂങ്ങിമരിച്ച
നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ചന്ദ്രഹർ തന്റെ
പിതാവിനെ ഫോണിൽ വിളിച്ചിരുന്നു. 'ഇത് എന്റെ അവസാനത്തെ ഫോൺ
കോളാണ്' എന്ന് പിതാവിനോട് പറഞ്ഞ ശേഷമാണ് യുവാവ്
ജീവനൊടുക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൃത്യമായ കാരണവും
പശ്ചാത്തലവും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദ്ദനത്തിന്
സാക്ഷികളായവരുടെയും യുവാവിന്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും
കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
