ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ്
ബംഗളൂരുവിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബി,
വിരാട് കോലിയുടെയും വെങ്കടേഷ് അയ്യരുടെയും വെടിക്കെട്ട്
അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ 3
വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. 40 പന്തിൽ 73 റൺസുമായി പുറത്താകാതെ നിന്ന വെങ്കടേഷ്
അയ്യരാണ് ആർസിബിയുടെ ടോപ് സ്കോറർ. വിരാട് കോലി 37 പന്തിൽ 58 റൺസെടുത്തപ്പോൾ ദേവ്ദത്ത് പടിക്കൽ 25 പന്തിൽ 45 റൺസും ടിം ഡേവിഡ് 12 പന്തിൽ 28 റൺസുമെടുത്ത് തിളങ്ങി. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ
ആർസിബിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ റൺസ് അധികമാകും മുൻപ്
തന്നെ ഓപ്പണർ ജേക്കബ് ബേഥലിനെ (7 പന്തിൽ 11) ആർസിബിക്ക് നഷ്ടമായി. ഹർപ്രീത് ബ്രാറായിരുന്നു വിക്കറ്റ്. എന്നാൽ രണ്ടാം
വിക്കറ്റിൽ ഒന്നിച്ച ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ചേർന്ന് പഞ്ചാബ് ബൗളർമാരെ
നിലംപരിശാക്കി. തകർത്തടിച്ച ഇരുവരും 41 പന്തിൽ 76 റൺസിന്റെ കൂട്ടുകെട്ടുയർത്തി ആർസിബിക്ക് കൂറ്റൻ സ്കോറിനുള്ള ശക്തമായ
അടിത്തറയിട്ടു. പവർ പ്ലേയിൽ ആർസിബി ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് അടിച്ചുകൂട്ടി. പത്താം ഓവറിൽ ടീം സ്കോർ 97ൽ
നിൽക്കെ പടിക്കലിനെ പുറത്താക്കി ബ്രാർ പഞ്ചാബിന് രണ്ടാം ബ്രേക്ക് ത്രൂ നൽകി. 25 പന്തിൽ 45 റൺസെടുത്താണ് പടിക്കൽ മടങ്ങിയത്. പടിക്കൽ
പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ രജത് പാട്ടീദാറിന് പകരം നാലാം നമ്പറിലിറങ്ങിയ
വെങ്കടേഷ് അയ്യർ കളം നിറഞ്ഞതോടെ ആർസിബി സ്കോർ ബോർഡ് റോക്കറ്റ് വേഗത്തിൽ കുതിച്ചു.
ഇതിനിടെ 31 പന്തിൽ കോലി ഐപിഎല്ലിലെ തന്റെ 67-ാം അർധസെഞ്ചുറി തികച്ചു. പതിനഞ്ചാം ഓവറിൽ കോലിയെ (37
പന്തിൽ 58) യുസ്‌വേന്ദ്ര ചാഹൽ പുറത്താക്കിയെങ്കിലും
ആർസിബിയുടെ റൺവേട്ട അവസാനിച്ചില്ല. പിന്നീട് ഒന്നിച്ച വെങ്കടേഷ് അയ്യരും ടിം
ഡേവിഡും ചേർന്ന് ഡെത്ത് ഓവറുകളിൽ പഞ്ചാബ് ബൗളർമാരെ കണക്കിന് പ്രഹരിച്ച് ടീമിനെ 222 റൺസിലെത്തിച്ചു. 29 പന്തിലാണ് വെങ്കടേഷ് അയ്യർ
അർധസെഞ്ചുറി തികച്ചത്. 8 ഫോറും 4
സിക്സും പറത്തിയാണ് അയ്യർ 40 പന്തിൽ 73
റൺസുമായി പുറത്താകാതെ നിന്നത്. വിരാട് കോലി തന്റെ ഇന്നിങ്സിൽ നാല് ഫോറും മൂന്ന്
സിക്സും പറത്തി. പഞ്ചാബ് ബൗളർമാരിൽ ഹർപ്രീത് ബ്രാർ 4 ഓവറിൽ 35 റൺസിന് രണ്ട് വിക്കറ്റെടുത്തു.
