ആലപ്പുഴ രക്ഷാപ്രവര്‍ത്തനം അന്വേഷിക്കാന്‍ ഷൗക്കത്ത് അലി; വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ രാഷ്ട്രീയ നീക്കത്തില്‍ വിറച്ച് ഇടത് കേന്ദ്രങ്ങള്‍; പിണറായിയുടെ ഗണ്‍മാന്മാര്‍ അഴിക്കുള്ളിലാകുമോ? ടിപിയെ കൊന്നവരെ പിടിച്ച ഷൗക്കത്തലിയ്ക്ക വീണ്ടും സുപ്രധാന അന്വേഷണ ദൗത്യം

 


തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും സംസ്ഥാന പോലീസ് സേനയെയും ഒരുപോലെ പിടിച്ചുലയ്ക്കാന്‍ പോകുന്ന അതീവ നിര്‍ണായകമായ ഒരു രാഷ്ട്രീയ അഴിച്ചുപണിക്കാണ് തലസ്ഥാനത്ത് കളം ഒരുങ്ങുന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച കേസ് പുനരന്വേഷിക്കാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നാടകീയ നീക്കങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) പ്രഖ്യാപിക്കാന്‍ യുഡിഎഫ് ഭരണകൂടം തീരുമാനിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സി.പി.എമ്മിനെ ആകെ പ്രതിരോധത്തിലാക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച് കൊടി സുനി ഉള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയ പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്‍ കെ.വി. ഷൗക്കത്ത് അലി ഈ സംഘത്തിന്റെ തലവനാകുമെന്നാണ് ആഭ്യന്തര വകുപ്പില്‍ നിന്നുള്ള വിശ്വസനീയമായ സൂചന.

 

ഭരണമാറ്റത്തിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ വകുപ്പുവിഭജനം പൂര്‍ത്തിയാകുന്നതോടെ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുന്‍പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കടുത്ത അവഗണന നേരിടുകയും അപ്രധാന തസ്തികകളിലേക്ക് ഒതുക്കപ്പെടുകയും ചെയ്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ തിരികെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങാത്ത ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായയുള്ള ഷൗക്കത്ത് അലിയെ തന്നെ ഈ കേസിന്റെ ചുമതല ഏല്‍പ്പിക്കുന്നതിലൂടെ, കഴിഞ്ഞ ഭരണകാലത്ത് നിയമം കൈയിലെടുത്ത പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പാണ് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കുന്നത്. കേസ് അതിവേഗം അന്വേഷിച്ച് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും പ്രതികളായ പോലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ഈ കേസിലേക്ക് ഷൗക്കത്ത് അലി എന്ന കരുത്തനായ ഉദ്യോഗസ്ഥന്‍ കടന്നുവരുന്നതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ഒരുകാലത്ത് സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹം, ടി.പി കേസ് അന്വേഷണത്തിനിടയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടായ ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും അടിപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ സി.പി.എം കേന്ദ്രങ്ങള്‍ക്ക് എന്നും കടുത്ത ഭയമുള്ള ചുരുക്കം ചില പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ഇടത് ഭരണകാലത്ത് ഇദ്ദേഹത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോവുകയും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ ചേര്‍ന്ന് തന്റെ അന്വേഷണ മികവ് വീണ്ടും തെളിയിക്കുകയും ചെയ്തിരുന്നു. ഈ പുലിയെ തന്നെ പുതിയ യുഡിഎഫ് സര്‍ക്കാര്‍ തിരികെ വിളിച്ച് ആലപ്പുഴയിലെ മര്‍ദനക്കേസ് ഏല്‍പ്പിക്കുമ്പോള്‍ ഇടത് ക്യാമ്പ് വലിയ ആശങ്കയിലാണ്

 

 കേസിനാസ്പദമായ സംഭവം നടക്കുന്നത് 2023 ഡിസംബര്‍ 15-നാണ്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍കുമാറും സന്ദീപും ചേര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പൊതുമധ്യത്തില്‍ വെച്ച് ലാത്തിയും വടികളും ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടക്കം മര്‍ദിച്ച ഈ ദാരുണമായ സംഭവത്തെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ന്യായീകരിക്കുകയാണ് അന്ന് ചെയ്തത്. തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗണ്‍മാന്‍മാര്‍ നടത്തിയ 'രക്ഷാപ്രവര്‍ത്തനം' എന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഈ പരസ്യമായ ഭരണകൂട പിന്തുണയാണ് പോലീസുകാര്‍ക്ക് അന്ന് നിയമത്തില്‍ നിന്ന് സംരക്ഷണം നല്‍കിയത്.

 

എന്നാല്‍ കാലം മാറിമറിഞ്ഞപ്പോള്‍ അന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ ക്രൂരമായ മര്‍ദനമേറ്റ് ചോരയൊലിപ്പിച്ചു നിന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എഡി തോമസ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ജനപ്രതിനിധിയായി നിയമസഭയില്‍ എത്തിക്കഴിഞ്ഞു. മര്‍ദിച്ചവര്‍ക്ക് മുന്‍ സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കി ആദരിച്ചപ്പോള്‍, മര്‍ദനമേറ്റ ഇരയെ ജനങ്ങള്‍ നിയമസഭയിലേക്ക് വോട്ടുചെയ്ത് ജയിപ്പിച്ചു വിട്ടു എന്നത് വലിയൊരു രാഷ്ട്രീയ കാവ്യനീതിയായി മാറി. അതുകൊണ്ടുതന്നെ സ്വന്തം സഹപ്രവര്‍ത്തകനെ തെരുവില്‍ തല്ലിച്ചതച്ച പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് പുതിയ ഭരണപക്ഷത്തിന് ഒരു അഭിമാന പ്രശ്‌നം കൂടിയാണ്. ഇതിനുള്ള ആദ്യ പടിയായാണ് ഇപ്പോള്‍ അതിവേഗത്തിലുള്ള പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കേസ് അട്ടിമറിക്കാന്‍ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ വന്‍ കള്ളക്കളികളാണ് നടന്നത്. കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് സംഘം പ്രതികളായ ഗണ്‍മാന്‍മാര്‍ക്ക് അനുകൂലമായി 'സംഭവത്തില്‍ യാതൊരു തെളിവുമില്ല' എന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. മാധ്യമങ്ങളില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി ഉണ്ടായിരുന്നിട്ടും, ബോധപൂര്‍വ്വം മര്‍ദന ദൃശ്യങ്ങള്‍ ഇല്ലാത്ത പോലീസ് ഫോട്ടോഗ്രാഫര്‍ എടുത്ത ചില ചിത്രങ്ങളും വീഡിയോകളും മാത്രമാണ് ക്രൈംബ്രാഞ്ച് അന്ന് കോടതിയില്‍ ഹാജരാക്കിയത്. ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി നടത്തിയ ഈ നീക്കം പോലീസിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു കറുത്ത പാടായി അവശേഷിക്കുന്നു.

 

പക്ഷേ, ക്രൈംബ്രാഞ്ചിന്റെ ഈ വ്യാജ റിപ്പോര്‍ട്ട് കോടതിയില്‍ അധികകാലം വിലപ്പോയില്ല. പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളില്‍ വന്ന മര്‍ദനത്തിന്റെ യഥാര്‍ത്ഥവും വ്യക്തവുമായ ദൃശ്യങ്ങള്‍ ശേഖരിച്ച് നേരിട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതിക്ക് ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി പൂര്‍ണ്ണമായും ബോധ്യപ്പെടുകയും, ആലപ്പുഴ മജിസ്ട്രേറ്റ് കോടതി കേസില്‍ പുനരന്വേഷണത്തിന് കര്‍ശന ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവുണ്ടായിട്ടും മുന്‍ ഇടത് സര്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട പോലീസുകാരെ സംരക്ഷിക്കുന്നതിനായി ഈ ഉത്തരവിന്‍മേല്‍ തുടര്‍നടപടികളൊന്നും സ്വീകരിക്കാതെ ഫയലുകള്‍ പൂഴ്ത്തിവെക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വരുന്നത് കേവലം രണ്ട് ഗണ്‍മാന്‍മാര്‍ക്ക് മാത്രം പണി കൊടുക്കാനല്ല. മറിച്ച്, ദൃശ്യങ്ങള്‍ ഒളിപ്പിച്ച് പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കാന്‍ വേണ്ടി വ്യാജ റിപ്പോര്‍ട്ട് ചമച്ച ജില്ലാ ക്രൈംബ്രാഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പുതിയ സംഘം പ്രതിക്കൂട്ടിലാക്കും. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ പ്രതികളെ രക്ഷിക്കാന്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കിയത് ഗുരുതരമായ കുറ്റകൃത്യമായാണ് പുതിയ ആഭ്യന്തര വകുപ്പ് കാണുന്നത്. അതുകൊണ്ടുതന്നെ അന്ന് കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ കടുത്ത വകുപ്പുതല നടപടികളും സസ്‌പെന്‍ഷനും നേരിടേണ്ടി വരും.

 

ഈ പുനരന്വേഷണം വരും ദിവസങ്ങളില്‍ കേരള പോലീസ് സേനയില്‍ വലിയൊരു അഴിച്ചുപണിക്കായിരിക്കും വഴിതുറക്കുക. മുന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ വേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും കസേരകള്‍ ഇളകാന്‍ തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാന്‍ വേണ്ടി സാധാരണക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മേല്‍ കുതിരകയറിയവര്‍ക്ക് ഇനി രക്ഷയുണ്ടാകില്ലെന്ന സന്ദേശമാണ് വി.ഡി. സതീശന്‍ ഇതിലൂടെ നല്‍കുന്നത്. ഉദ്യോഗസ്ഥരിലെ രാഷ്ട്രീയ ദാസ്യവേല അവസാനിപ്പിക്കാന്‍ ഇത്തരം കടുത്ത നടപടികള്‍ അനിവാര്യമാണെന്നാണ് യുഡിഎഫ് മുന്നണിയുടെ വിലയിരുത്തല്‍. ചുരുക്കത്തില്‍, നിയമം കൈയിലെടുത്ത പോലീസുകാര്‍ക്കും അവരെ സംരക്ഷിക്കാന്‍ വ്യാജ സത്യവാങ്മൂലം ചമച്ച ഉദ്യോഗസ്ഥര്‍ക്കും വരും ദിവസങ്ങളില്‍ വലിയ 'പണി' തന്നെയാണ് ആഭ്യന്തര വകുപ്പ് കാത്തുവെച്ചിരിക്കുന്നത്. ഷൗക്കത്ത് അലിയെപ്പോലൊരു നിര്‍ദാക്ഷിണ്യക്കാരനായ ഉദ്യോഗസ്ഥന്‍ ഫയലുകള്‍ കൈക്കലാക്കുന്നതോടെ പഴയ 'രക്ഷാപ്രവര്‍ത്തനത്തിന്റെ' യഥാര്‍ത്ഥ മുഖം പുറത്തുവരും. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന് കരുതിയവര്‍ ഇനി കോടതി കയറേണ്ടി വരുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ പുറത്തുവരാന്‍ പോകുന്ന എഫ്.ഐ.ആറുകളും സസ്‌പെന്‍ഷന്‍ ഉത്തരവുകളും കേരള രാഷ്ട്രീയത്തിലെ വന്‍ സ്‌ഫോടനങ്ങള്‍ക്ക് തുടക്കമിടും.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items