അഹമ്മദാബാദ്:
ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഒന്നരക്കോടി രൂപയുടെ
സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഷോറൂമിലെ സെയിൽസ്
വുമണായി ജോലി ചെയ്തിരുന്ന യുവതിയാണ് അതിസാഹസികമായും എന്നാൽ അങ്ങേയറ്റം ശാന്തമായും
മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ
ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഷോറൂമിൽ
നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുമ്പോഴുടനീളം മുഖത്ത് പുഞ്ചിരി തൂകിയിരുന്നുവെന്ന്
പുറത്ത് വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 11 മാസമായി
ഈ ഷോറൂമിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ
പരിശോധിക്കാനെന്ന വ്യാജേന ട്രേകൾ ഓരോന്നായി എടുക്കുകയും, മറ്റുള്ളവരുടെ
ശ്രദ്ധ തിരിയുമ്പോൾ മോതിരങ്ങൾ, മാലകൾ, മംഗല്യസൂത്രങ്ങൾ,
പാദസരങ്ങൾ എന്നിവ കൈക്കലാക്കി പോക്കറ്റിലിടുകയുമായിരുന്നു. ഒരു
ഭയവുമില്ലാതെ ചിരിച്ചുകൊണ്ടാണ് യുവതി ഈ കൃത്യമെല്ലാം ചെയ്തത്.
ജ്വല്ലറിയിലെ
ആഭരണങ്ങളുടെ സ്റ്റോക്കിൽ കുറവ് കണ്ടതിനെത്തുടർന്ന് മാനേജർ നടത്തിയ പരിശോധനയിലാണ്
മോഷണം വെളിച്ചത്തായത്. സംശയം തോന്നി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതോടെ
ജീവനക്കാരിയുടെ കള്ളത്തരം പിടിക്കപ്പെടുകയായിരുന്നു. നിലവിൽ ഒളിവിൽ പോയ
യുവതിക്കായി ഗുജറാത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.
