ഹാളണ്ട് നല്‍കിയ ക്രോസില്‍ ബാക്ക് ഹീല്‍ ഫ്ളിക്കിലൂടെ മാജിക്; അന്റോയിന്‍ സെമെന്യോയുടെ വിജയഗോള്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് എട്ടാം എഫ്എ കപ്പ് കിരീടം; ചെല്‍സിയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്

 


ലണ്ടന്‍: ലണ്ടനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ. കപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ വീണ്ടും മുത്തമിട്ടു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ എഫ്.എ. കപ്പിന്റെ 145-ാമത് പതിപ്പിലാണ് ചെല്‍സിയെ വീഴ്ത്തി സിറ്റി തങ്ങളുടെ എട്ടാം കിരീടം സ്വന്തമാക്കിയത്. ഇതോടെ എഫ്.എ. കപ്പ് കിരീടനേട്ടത്തില്‍ ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം എന്നീ വമ്പന്‍ ക്ലബ്ബുകള്‍ക്കൊപ്പമെത്താനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു. മത്സരത്തിന്റെ 71-ാം മിനിറ്റില്‍ ഘാന സ്‌ട്രൈക്കര്‍ ആന്റോണിയോ സെമന്യോ നേടിയ അതിമനോഹരമായ ഗോളാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റിക്ക് ചരിത്രവിജയം സമ്മാനിച്ചത്. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് നല്‍കിയ കൃത്യതയാര്‍ന്ന ക്രോസില്‍ നിന്ന് ഒരു അവിശ്വസനീയമായ ബാക്ക് ഹീല്‍ ഫ്‌ലിക്കിലൂടെ സെമന്യോ ചെല്‍സി ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിനെ കീഴടക്കുകയായിരുന്നു. തുടരെ രണ്ടു ഫൈനലുകളില്‍ തോല്‍വി നേരിട്ട ശേഷം മൂന്നാം തവണ കപ്പിലുറച്ച ലക്ഷ്യത്തോടെയാണ് സിറ്റി വെംബ്ലിയില്‍ ഇറങ്ങിയത്. 2023-ല്‍ ചാമ്പ്യന്മാരായെങ്കിലും തുടര്‍ന്നുള്ള രണ്ട് സീസണുകളിലും സിറ്റിക്ക് കിരീടപ്പോരാട്ടത്തില്‍ അടിതെറ്റിയിരുന്നു. മത്സരത്തിന്റെ കിക്കോഫ് മുതല്‍ ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. കളിയില്‍ തുടക്കം മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം സ്ഥാപിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടുന്നതില്‍ സിറ്റി താരങ്ങള്‍ പരാജയപ്പെട്ടു. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും സിറ്റിയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചെല്‍സി ഗോളി റോബര്‍ട്ട് സാഞ്ചസ് കരുത്തോടെ നിലയുറപ്പിച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി 'മൊമെന്റ് ഓഫ് ദ ഡേ' എന്ന് വിശേഷിപ്പിക്കാവുന്ന ആ സുന്ദര ഗോള്‍ പിറന്നത്. ഹാലണ്ടിന്റെ അസിസ്റ്റില്‍ സെമന്യോയുടെ സ്‌റ്റൈലിഷ് ഫിനിഷിംഗില്‍ സിറ്റി മുന്നിലെത്തി. ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ ചെല്‍സി കിണഞ്ഞു ശ്രമിച്ചെങ്കിലും കൂടുതല്‍ ട്വിസ്റ്റുകള്‍ക്ക് ഇടം നല്‍കാതെ പ്രതിരോധം ശക്തമാക്കി സിറ്റി വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഈ വിജയത്തോടെ ഈ സീസണില്‍ ട്രിപ്പിള്‍ കിരീടമെന്ന അപൂര്‍വ്വ നേട്ടത്തിനുള്ള സുവര്‍ണ്ണാവസരമാണ് പെപ് ഗാര്‍ഡിയോളയുടെ ടീമിന് മുന്നില്‍ തുറന്നിരിക്കുന്നത്. ലീഗ് കപ്പില്‍ ഇതിനകം തന്നെ ജേതാക്കളായ സിറ്റി, പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആഴ്‌സനലിന് തൊട്ടുപിന്നില്‍ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. ലീഗില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ പരിശീലന കരിയറിനിടെ പെപ് ഗാര്‍ഡിയോള സിറ്റിക്കൊപ്പം നേടുന്ന 17-ാമത് പ്രധാന കിരീടമാണിത്. അതേസമയം, വലിയ നിരാശയോടെയാണ് ചെല്‍സി ഈ സീസണ്‍ അവസാനിപ്പിക്കുന്നത്. ഇടക്കാല കോച്ച് കാലും മക്ഫാര്‍ലന് കീഴില്‍ കളിക്കുന്ന നീലപ്പടയ്ക്ക് ഇത്തവണ ഒരു കിരീടം പോലും നേടാനായില്ല. പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള അവര്‍ക്ക് അടുത്ത സീസണിലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനും സാധിച്ചില്ല. 2018-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് എഫ്.എ. കപ്പ് ഉയര്‍ത്തിയ ശേഷം ചെല്‍സിക്ക് ഇതുവരെ ഈ കിരീടം നേടാനായിട്ടില്ല. 2020, 2021, 2022, 2026 സീസണുകളിലെ ഫൈനലുകളില്‍ തോല്‍ക്കാനായിരുന്നു ചെല്‍സിയുടെ വിധി. വന്‍ ആസൂത്രണത്തോടെയെത്തിയ ചെല്‍സിയെ തന്ത്രങ്ങള്‍ കൊണ്ട് നിഷ്പ്രഭമാക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി വെംബ്ലിയില്‍ വീണ്ടും കപ്പുയര്‍ത്തിയത്.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items