കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍'; കര്‍ണാടകയിലും പോസ്റ്റര്‍ യുദ്ധം

 


ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും പുകയുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 'കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍' എന്ന് വ്യക്തമായി രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ അനുയായികളാണ് സ്ഥാപിച്ചിരിക്കുന്നത്.

 

2023 മേയ് 20-ന് കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന 'അധികാരം പങ്കിടല്‍' കരാറിനെച്ചൊല്ലിയാണ് നിലവില്‍ തര്‍ക്കം മുറുകുന്നത്. അഞ്ചു വര്‍ഷത്തെ ഭരണകാലയളവില്‍ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും ബാക്കി രണ്ടര വര്‍ഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന് അന്ന് ധാരണയുണ്ടായിരുന്നതായാണ് ഡി.കെ പക്ഷം അവകാശപ്പെടുന്നത്. കാലാവധി മൂന്ന് വര്‍ഷത്തിലേക്ക് അടുക്കുമ്പോഴും അധികാരമാറ്റത്തിന്റെ സൂചനകളില്ലാത്തതാണ് അനുയായികളെ പ്രകോപിപ്പിക്കുന്നത്.

 

 

കഴിഞ്ഞ കുറച്ചുമാസങ്ങളായി സിദ്ധരാമയ്യ പക്ഷവും ഡി.കെ പക്ഷവും തമ്മിലുള്ള ശീതയുദ്ധം പരസ്യമായിരുന്നു. സംസ്ഥാനത്തെ ഭരണസ്ഥിരത ഉറപ്പാക്കാന്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ വാദിക്കുമ്പോള്‍, പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്ത ശിവകുമാറിന് അര്‍ഹമായ പരിഗണന വേണമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. നിരവധി എംഎല്‍എമാര്‍ ഇതിനോടകം തന്നെ ഡി.കെ. ശിവകുമാറിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

അധികാരമാറ്റത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കഴിഞ്ഞ മാസം ഡി.കെ. ശിവകുമാര്‍ പക്വതയോടെയാണ് പ്രതികരിച്ചത്. താനും മുഖ്യമന്ത്രിയും ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും പാര്‍ട്ടി അച്ചടക്കമാണ് പ്രധാനമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നിരുന്നാലും, താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലെ അതൃപ്തി പോസ്റ്ററുകളിലൂടെ പുറത്തുവരുന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങളും മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സാദ്ധ്യതകളും കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ ഉടന്‍ ഇടപെട്ടേക്കും. മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഭരണത്തെ ബാധിക്കാത്ത രീതിയില്‍ തര്‍ക്കം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. വരും ദിവസങ്ങളില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.




Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items